
Kerala Pages in Garden City
മലയാളത്തിന്റെ ഒരാഗോള ശൃംഖല
May 15-2000
May 15-2000
തികഞ്ഞ ചാരിതാർത്ഥ്യതയോടെയാണ് കേരളാ പേജസിന്റെ രണ്ടാം ലക്കം പ്രസിദ്ധീകരിക്കുന്നത്. ഒന്നാം ലക്കം പ്രസിദ്ധീകരിച്ചപ്പോൾ ബാംഗ്ലൂർ മലയാളികൾ നൽകിയ ആശീർവാദങ്ങളുടെയും നിർമ്മാണപരമായ നിർദ്ദേശങ്ങളുടെയും, സ്നേഹ സമ്പൂർണ്ണമായ പ്രലോഭനങ്ങളുടെയും സമ്മിശ്ര രൂപമാണ് ഈ ലക്കത്തിൽ കാണുന്ന പുതുമയേറിയ ഉള്ളടക്കങ്ങൾ, ഒരു വിശ്വമലയാളി മേൽവിലാസ കോശം നിർമ്മിക്കുക എന്ന ആശയം എന്നും ഞങ്ങളുടെ അഭ്യദയ കാംക്ഷികളായി തുടരുന്ന നിങ്ങളിൽ നിന്നു ലഭിച്ച പ്രോൽസാഹന ജനകമായ പ്രതികരണങ്ങളുടെ പരിണിത ഫലമാണ് ഈ ലക്ഷ്യത്തിലെത്തിച്ചേരുവാൻ വളരെയധികം സഞ്ചരിയ്ക്കണമെന്നറിയാം.
ദുർഘടമായ പല ഘട്ടങ്ങളും സാമ്പത്തിക പ്രതിസന്ധികളും നേരിടണമെന്നുമറിയാം. ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി അധിവസിക്കുന്ന മലയാളികളുമായി ബന്ധപ്പെട്ട് വിലാസങ്ങൾ ശേഖരിക്കുക നിഷ്പ്രയാസമാണെന്ന ധാരണയുമില്ല. എന്നാൽ ഭാരതത്തിനുള്ളിലും പുറത്തുമായുള്ള പല മലയാളി സംഘടനകളും സംഘടനാ പ്രവർത്തകരും ഞങ്ങൾക്കുനൽകുന്ന പ്രോൽസാഹനങ്ങൾ നിരവധിയാണ്. ആ ശക്തി കണക്കിലെടുത്തുകൊണ്ടാണ് ഈ ഭഗീരഥ പ്രയ്തനമേറ്റെടുത്തിരിക്കുന്നത്.
നാല്പത്തിമൂന്നു വർഷത്തെ വിജയകരമായ പ്രവർത്തന പരമ്പരകളുടെ പാരമ്പര്യമുള്ള ഒരു കൊച്ചു മലയാളി സംഘടനയുടെ ആ വലിയ സങ്കല്പം – അതാണ് “കേരളാ പേജസ്’,
ഈ ലക്കം പോലെ തന്നെ ഒറ്റ പുസ്തകമായി പ്രസിദ്ധീകരിക്കുവാനോ, സൗജന്യമായി വിതരണം ചെയ്യുവാനോ വരുന്ന വർഷങ്ങളിൽ കഴിയുമെന്നു കരുതുന്നില്ല. കാരണം പേജുകൾ കൂടുന്നു. അന്നത്തെ സാധ്യതകൾ കണക്കിലെടുത്ത് നഗരാടിസ്ഥാനത്തിൽ തന്നെ വേറെ വേറെ പുസ്തകങ്ങളായി അച്ചടിച്ച് ഒരു ചെറിയ തുക ഈടാക്കി വിതരണം തുടങ്ങേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
എന്നാൽ മുഴുവൻ മേൽവിലാസങ്ങളുമടങ്ങുന്ന കോംപാക്ട് ഡിസ്ക് (CD) തയ്യാറാക്കി വിതരണം ചെയ്യുവാനുള്ള ഏർപ്പാടുകൾ ചെയ്യുന്നതാണ്. CD- യിലൂടെയും ഇന്റർനെറ്റ് വെബ് സൈറ്റ് വഴിയും ഈ ഡയറക്ടറിയിൽ ഉൾപ്പെട്ട ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മലയാളി സുഹൃത്തുക്കളുടെ വിലാസവും കണ്ടുപിടിക്കാവുന്നതാണ്. അതുപോലെ ഭാവിയിൽ ഏതു മറുനാടൻ മലയാളിക്കും തങ്ങളുടെ പേര് വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതുമാണ്.
മറുനാട്ടിലുള്ള മലയാളികളുടെ സാംസ്കാരിക ബോധവും മലയാളവുമായുള്ള പുക്കിൾക്കൊടി ബന്ധവും നിലനിർത്തുവാൻ തലമുറകളിൽ കൈമോശം വന്നുകൊണ്ടിരിക്കുന്ന കടപ്പാടുകൾക്ക് അല്പമെങ്കിലും അറുതിവരുത്തുവാൻ നമ്മുടെ കേരളം, “നമ്മുടെ മലയാളം നമുക്കു മാത്രമായുള്ള സാംസ്കാരിക പൈതൃകം” ഇവയെല്ലാം ജീവിതത്തിന്റെ തത്രപ്പാടുകൾക്കിടയിൽ മനസ്സിന്റെ ഉള്ളറകളിലെങ്കിലും കാത്തു സൂക്ഷിക്കുവാൻ ദൂരവാണി നഗർ കേരള സമാജം നടത്തുന്ന ഒരെളിയ ശ്രമമാണ് കേരളാ പേജസ്.വിജയം നിങ്ങളെ മാത്രമാശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹാശിസുകൾ തുടരണമേയെന്നപേക്ഷിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ നിങ്ങൾ നൽകുന്ന പ്രചരണം. നിങ്ങളുടെ വ്യവസായ സ്ഥാപനങ്ങളുടെ പരസ്യം വഴിയുള്ള സംഭാവനകൾ എന്നിവയാണ് ഈ പ്രസിദ്ധീകരണത്തിന്റെ ജീവനാഡി, ലക്ഷക്കണക്കിന് രൂപാ ചിലവുചെയ്ത് സജ്ജീകരിക്കുന്ന ഈ സംവിധാനത്തിന്റെ ഫലം ലക്ഷോപലക്ഷം മലയാളികൾ അനുഭവിച്ചാൽ ഈ എളിയ തുടക്കം അർത്ഥവത്തും ആഴവുമുള്ളതുമായിത്തീരും. മറ്റൊന്നുകൂടി, പരസ്യങ്ങൾ വഴിയും മറ്റുസംഭാവനകൾ വഴിയും നിങ്ങൾ നൽകുന്ന ഓരോ ഉറുപ്പികയും അത്യാവശ്യം വേണ്ട പ്രസിദ്ധീകരണച്ചിലവ് കഴിച്ച് ബാക്കിതുക മാതൃകാപരമായി ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം ജൂബിലി കോളേജ് സ്ഥാപിക്കുന്നതിനുവേണ്ടിയാണ് വിനിയോഗിക്കുന്നത്.വിദ്യാഭ്യാസം വ്യവസായമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൂരവാണിനഗർ കേരള സമാജം വിജയകരമായി (നൂറുശതമാനം വിജയത്തോടെ ) നടത്തിവരുന്ന മാതൃകാ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലി സ്കൂൾ പ്രവർത്തനമാണ് ഈ പദ്ധതിക്ക് പ്രചോദനം നൽകിയത്.
മലയാളി ഡയറക്ടറി പ്രസിദ്ധീകരണം പലനഗരങ്ങളിലും വ്യക്തികൾ വ്യവസായമാക്കി മാറ്റിയിരിക്കുകയാണ്. ഞങ്ങൾ അവരുമായി ഒരു മത്സരത്തിനില്ല. അതേസമയം സമാന്തരമായി അവരുടെയും കൂടി സഹകരണങ്ങളോടെ തന്നെ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള ഒരെളിയ സംരംഭമായി എല്ലാവരുടെയും ആശംസകളോടെ, ആശീർവാദങ്ങളോടെ സമർപ്പിക്കുന്നു.
കേരളാപേജസ് – 2000
മലയാളത്തിന്റെ ഒരാഗോള ശൃംഖല ലഷ്യമാക്കി,
എസ്. കെ. നായർ
എഡിറ്റർ
അടിക്കുറിപ്പ്
നിയമനുസ്രണമായി എല്ലാ വർഷവും മാറിമാറി വരുന്ന ഭരണസമിതിയായതിനാൽ പിൽക്കാലത്തു് വന്നവർക്കു ഈ പദ്ധതിയിലുള്ള താല്പര്യം കുറഞ്ഞു. അതിനാൽ കേരളം പേജസ് എന്ന പദ്ധതി മുന്നോട്ടു പോയില്ല.